തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന് ഒരാളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പരാതി.
From
Mahesh Vijayan
Attuvayil House
SH Mount PO, Kottayam – 686006
WhatsApp : +91 93425 02698
e-mail: i.mahesh.vijayan@gmail.com
To
KERALA STATE HUMAN RIGHTS COMMISSION
hrckeralatvm@gmail.com
Sir,
വിഷയം: കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള അപകടാവസ്ഥയിലായ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന് വീണ് ഒരാളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പരാതി.
എതിർകക്ഷികൾ :
1. Secretary, Kottayam Municipality
2. District Collector &
Chairperson, District Disaster Management , Kottayam
3. Station House Officer, Kottaym West Police Station.
4. Owner, Rajadhani Hotel, Kottayam
പരാതി സംഗതി
1. നഗരസഭ വക കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിസിൽ പ്രവർത്തിക്കുന്ന രാജധാനി ബാർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും അടർന്ന് വീണ സിമന്റ് പാളി ദേഹത്ത് വീണ് 42 വയസ്സുള്ള ജിനോ എന്ന ചെറുപ്പക്കാൻ 17.08.2023 രാത്രിയിൽ മരണപ്പെട്ടിരുന്നു. ടി കെട്ടിടം പൊളിച്ച് കളയാൻ ബഹു: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് ചെയ്യാതിരുന്നതും ബലക്ഷയം സംഭവിച്ച കെട്ടിടത്തിൽ ബാറിന് അംഗീകാരം കിട്ടാൻ നിയമവിരുദ്ധമായും അശാസ്ത്രീയമായും ഉടമ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും ആണ് ഈ ദുരന്തത്തിന് കാരണക്കാർ.
2. തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന് ബലക്ഷയം ഉണ്ടെന്ന് മനസ്സിലാക്കി വർഷങ്ങൾക്ക് മുന്നേ ഞാൻ പരാതി നല്കിയിരുന്നതാണ്. 2017-ൽ ഞാൻ അന്നത്തെ കോട്ടയം ജില്ലാ കളക്ടറെ നേരിൽ കണ്ടും കാര്യത്തിന്റെ ഗൌരവം ബോധിപ്പിച്ചിരുന്നു. നഗരസഭയിൽ വിവരാവകാശ അപേക്ഷ നല്കി തുടർച്ചയായി വിഷയം ഫോളോഅപ്പ് ചെയ്തു. തുടര്‍ന്നാണ് അപകടാവസ്ഥ പഠിക്കാന്‍ നഗരസഭ കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തെ (CET) ചുമതലപ്പെടുത്തിയത്. അവർ റിപ്പോര്‍ട്ട് നല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് , 2020-ൽ ബഹു: ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. (WPC 21823/2020).
3. CET റിപ്പോർട്ട് പ്രകാരം കെട്ടിടം മൂന്ന് മാസത്തിനകം ബലപ്പെടുത്താൻ ഹൈക്കോടതി നഗരസഭയ്ക്ക് നിർദ്ദേശം നല്കി. അതിനിടെ ഇലക്ഷൻ നടക്കുകയും പുതിയ ഭരണ സമിതി നഗരസഭയുടെ ചുമതല ഏൽക്കുകയും ചെയ്തു. എന്നാൽ, ഹൈക്കോടതി നിർദ്ദേശിച്ച സമയത്ത്, ബലപ്പെടുത്താൻ നഗരസഭയ്ക്ക് സാധിക്കാതെ വന്നതോടെ, കെട്ടിടം പൊളിച്ച് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും തുടർനടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കോടതി അലക്ഷ്യ ഹർജിയുമായി ആയി ഞാൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. (Con.Case(C) 631/2022).
4. ഹൈക്കോടതി ഇടപെടലിനെ തുടർന്ന്, രാജധാനി ബാറും അതിന് താഴെയുള്ള മീനാക്ഷി ലോട്ടറിയും ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഒഴിപ്പിച്ചു. എന്ത് വില കൊടുത്തും രാജധാനി ബാർ ഇരിക്കുന്ന ഭാഗം പൊളിക്കില്ല എന്ന് നഗരസഭയും തീരുമാനിച്ചു. കെട്ടിടം ബലപ്പെടുത്തുകയാണെങ്കിൽ അതെങ്ങനെ ചെയ്യണം എന്ന CET നിർദ്ദേശം ലംഘിച്ച്, സ്വന്തം നിലയിൽ തോന്നിയ പോലെ നിർമ്മാണ പ്രവർത്തനം നടത്താൻ, ബാർ ഉടമയ്ക്ക് നഗരസഭ അനുവാദം നല്കി. ഇത് ചട്ടങ്ങൾ മറികടന്നാണെന്നും കെട്ടിടത്തിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന തരത്തിലാണ് പുനർനിർമാണം നടത്തിയതെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോർട്ട് നല്കി. എന്നാൽ, അധികാരികൾ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും നിർമാണം പൂർത്തിയായപ്പോൾ നഗരസഭാ എൻജിനീയറിങ് അനുമതി നല്കുകയും ചെയ്തു.
5. ബാർ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗത്തെ അപകടാവസ്ഥ വ്യക്തമാക്കുന്ന, തുരുമ്പിച്ച കമ്പികൾ തള്ളി നിന്ന സ്ലാബുകൾ , ബീമുകൾ എല്ലാം പ്ലാസ്റ്റർ ചെയ്ത് മറച്ചു പെയിന്റ് അടിച്ച് 'കുട്ടപ്പൻ' ആക്കുകയാണ് ചെയ്തത് . എന്നിട്ടാ ദുർബല നിർമിതിയുടെ മുകളിൽ മോടികൂട്ടാൻ പലതരം ഡിസൈൻ വർക്കുകൾ ചെയ്തു. അനധികൃതമായി ലിഫ്റ്റ് പിടിപ്പിച്ചു. തുടർന്ന്, കോടതി അലക്ഷ്യ ഹർജിയിൽ ആ ഭാഗം ബാലപ്പെടുത്തിയിട്ടുണ്ട്, അത് പൊളിക്കേണ്ട ആവശ്യം ഇല്ല എന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. മാത്രവുമല്ല, ബാർ ഹോട്ടലിന് കൂടുതൽ ഏരിയ ലഭിക്കാനായി, നേരത്തെ ബാൽക്കണിയും പാരപ്പറ്റും ആയി സ്ഥിതി ചെയ്തിരുന്ന ഭാഗം അടച്ച് , പാരപ്പറ്റിന് മുകളിൽ ഭിത്തി കെട്ടി, പുതിയ ജനാലകൾ സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം സ്ഥാപിച്ച ജനാലയുടെ ഭാഗം ഇടിഞ്ഞ് വീണാണ് ജിനോ കൊല്ലപ്പെട്ടത്.
6. അപകടാവസ്ഥ വക വെക്കാതെ നൂറുകണക്കിന് ബസുകൾ ആണ് ഓരോ ദിവസവും തിരുനക്കര ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങുന്നത്. സ്റ്റാൻഡിന് നാല് വശത്തുമായി ടി ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കെട്ടിടത്തിൽ ഇപ്പോഴും ബസ് കാത്ത് നിലക്കുന്നത്. കടകൾ ഒഴിപ്പിച്ചെങ്കിലും അതിന് മുന്നിൽ വെച്ച് കടയുടമകൾ ഇപ്പോഴും കച്ചവടം ചെയ്യുന്നു. ഏതൊരു നിമിഷവും മറ്റൊരു ദുരന്തം കൂടി ഇവിടെ ഉണ്ടാകാം. അതിൽ എത്രപേർ മരിക്കുമെന്ന് കണ്ടറിയാം. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യസ്ഥരായ നഗരസഭയും ജില്ലാ ഭരണകൂടവും പൊലീസും നിഷ്ക്രിയരായി നിൽക്കുകയാണ്.
7. ആകയാൽ, സമക്ഷത്ത് നിന്നും ദയവുണ്ടായി, ടി കെട്ടിടം എത്രയും വേഗം പൂർണ്ണമായി പൊളിച്ച് നീക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജിനോയുടെ മരണത്തിന് ഉത്തരവാദികളായ രാജധാനി ബാർ ഹോട്ടൽ ഉടമയ്ക്കും എല്ലാ ഉദ്യോഗസ്ഥന്മാർക്കും (അതാത് കാലങ്ങളിൽ ചട്ട വിരുദ്ധമായി നിർമ്മാണ പ്രവർത്തനം നടത്താനും നിയമ ലംഘനങ്ങൾ കണ്ണടച്ച് ഹോട്ടലിന് പ്രവർത്തനാനുമതിയും ഫിറ്റ്നസ്സും നല്കിയവരും ഇതിനെല്ലാം വേണ്ടി റിപ്പോർട്ടുകൾ നല്കിയവരും ആയ എല്ലാ ഉദ്യോഗസ്ഥർക്കും) എതിരേ കൊലക്കുറ്റത്തിന് ഉൾപ്പടെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകണമെന്നും അഭ്യർഥിക്കുന്നു. ഇത് സംബന്ധിച്ച പത്രവാർത്തകൾ അറ്റാച്ച് ചെയ്യുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം sd/-
20-08-2023 മഹേഷ് വിജയൻ
Well done Mahesh
ReplyDelete