Skip to main content

കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭയുമായി ബന്ധപ്പെട്ട പരാതി

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
   
To
    The Secretary
    Kottayam Municipality

വിഷയം:  നിയമവിരുദ്ധമായി നടത്തിയ അഞ്ചാം വാര്‍ഡിലെ വാര്‍ഡ്‌സഭ റദ്ദാക്കുന്നതിനുള്ള പരാതി.

    കോട്ടയം മുനിസിപ്പാലിറ്റി അഞ്ചാം വാര്‍ഡിലെ കൌണ്‍സിലര്‍ ശ്രീമതി ശുഭ സന്തോഷ്‌ ആണ്.   ഞാന്‍ മൂന്ന് വര്‍ഷമായി ടി വാര്‍ഡിലെ സ്ഥിരതാമസക്കാരനാണ് ( വീട്ട് നമ്പര്‍ 547, വോട്ടര്‍  ഐഡി കാര്‍ഡ് നമ്പര്‍ GGL1190826).  28-Feb-2016 ഞായറാഴ്ച ,  നട്ടാശ്ശേരി വിദ്യാധിരാജ സ്കൂളിനു സമീപമുള്ള അംഗന്‍വാടിയില്‍ വെച്ച് നടന്ന അഞ്ചാം വാര്‍ഡിലെ ആദ്യ വാര്‍ഡ്‌സഭ യോഗം  വിളിച്ച് കൂട്ടുന്നതിലും ശേഷം പ്രസ്തുത യോഗത്തിലും നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ താഴെ പറയുന്നു.

1.  രണ്ടായിരത്തി ഒരുനൂറില്‍ അധികം വോട്ടര്‍മാരുള്ള ഇവിടെ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 210 പേര്‍ വാര്‍ഡ്‌സഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.  എന്നാല്‍ നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.   ക്വാറം ഇല്ലെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിട്ടും  യോഗ നടപടികളുമായി കൌണ്‍സിലര്‍ മുന്നോട്ട് പോയി.  ബഹു: നഗരസഭ ഉദ്യോഗസ്ഥ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമ്പിളി  ഈ നിയമ ലംഘനത്തിന്  കൂട്ട് നിന്നു.  

2.    ക്വാറം തികഞ്ഞിട്ടില്ല എന്ന കാര്യം, യോഗാവസാനം  ശ്രദ്ധയില്‍ പെടുത്തിയതിനു എന്നെ യോഗത്തില്‍ വെച്ച് പരസ്യമായി കൌണ്‍സിലറും കൌണ്‍സിലറുടെ ആളുകളും ചേര്‍ന്ന്‍ വ്യക്തിപരമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു.  ഭാഗ്യത്തിന് അവര്‍  എന്നെ തല്ലിയില്ല എന്ന് മാത്രം. വാര്‍ഡ്‌സഭാ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും  കൌണ്‍സിലറുടെ പാര്‍ട്ടിക്കാരാണ് എന്നത് അപ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്‌.  ക്വാറം തികയാത്തത് മൂലം എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടായാല്‍  ടി യോഗം വാര്‍ഡ്‌ കമ്മിറ്റിയായി മാറ്റുമെന്നും അതിന്റെ ക്വാറം അറുപത് ആണെന്നും യോഗാദ്ധ്യക്ഷന്‍ ശ്രീ സജീഷ് പി തമ്പി എന്നെ അറിയിച്ചു.

3.  ടി യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നത്  മുന്‍ കൌണ്‍സിലറും നിലവിലെ കൌണ്‍സിലറുടെ അതേ പാര്‍ട്ടിക്കാരനുമായ  ശ്രീ സജീഷ് തമ്പി ആണ്.   ഇത് കടുത്ത നിയമലംഘനമാണ്.   വാര്‍ഡ്‌ സഭാ യോഗം  പാര്‍ട്ടി മീറ്റിംഗ് ആയി കൌണ്‍സിലര്‍ തെറ്റിദ്ധരിച്ചോ എന്തോ..

4.  എന്റെ അറിവില്‍,  മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരം കുറഞ്ഞത് നാല് മണിക്കൂര്‍ നേരത്തേക്കാണ് വാര്‍ഡ്‌സഭ കൂടേണ്ടത്.  എന്നാല്‍ വൈകിട്ട് 4:30 മുതല്‍ 5:45 വരെ ഒന്നേകാല്‍ മണിക്കൂര്‍ മാത്രമായിരുന്നു ടി യോഗം നടന്നത്.  നാല്  മണിക്ക് യോഗം തുടങ്ങും എന്നാണ് അറിയിച്ചിരുന്നതെങ്കിലും യോഗം തുടങ്ങിയപ്പോള്‍ കൃത്യം 4:30 ആയി. സമയം സന്ധ്യയായതിനാല്‍ 5:15-5:30-ഓട് കൂടി നിരവധി സ്ത്രീകള്‍ യോഗം നടപടികള്‍ പൂര്‍ത്തിയാകുവാന്‍ നില്‍ക്കാതെ മടങ്ങിപ്പോയി.

5.  വാര്‍ഡ്‌ സഭയുടെ അറിയിപ്പ് നോട്ടീസ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നില്ല.  യോഗത്തിന്റെ  തലേദിവസം  ഫോണ്‍വഴി  ഏതാനും പേരെ അറിയിക്കുക മാത്രമാണ് കൌണ്‍സിലര്‍ ചെയ്തത്. പ്രദേശത്തെ പൊതുസ്ഥലങ്ങളിലും യാതൊരുവിധ അറിയിപ്പും പ്രസിദ്ധീകരിച്ചിരുന്നില്ല. ഉച്ചഭാഷിണിയിലൂടെയോ മാധ്യമങ്ങള്‍ വഴിയോ യോഗത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നില്ല. തൊട്ടു തലേ ഞായറാഴ്ച അഞ്ചാം വാര്‍ഡിലെ ഒരു പ്രദേശത്തെ നൂറോളം വീട്ടുകാര്‍ അംഗങ്ങളായിട്ടുള്ള 'സൗഹൃദം റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം ബഹു വനം-ഗതാഗത വകുപ്പ് മന്ത്രി  നിര്‍വഹിച്ചിരുന്നു. നൂറ്റമ്പതില്‍ പരം ആള്‍ക്കാര്‍ സന്നിഹിതരായിരുന്ന പ്രസ്തുത ചടങ്ങില്‍ കൌണ്‍സിലര്‍ ശ്രീമതി ശുഭ ആശംസ പ്രസംഗം നടത്തിയിരുന്നു. എന്നാല്‍ ആ അവസരത്തില്‍ പോലും വാര്‍ഡ്‌ സഭയെ സംബന്ധിച്ച യാതൊരുവിധ പരാമര്‍ശവും ബഹു: കൌണ്‍സിലര്‍ നടത്തിയില്ല. ടി യോഗത്തിന് ശേഷം  ഞാന്‍ കൌണ്‍സിലറോട് വാര്‍ഡ്‌ സഭായോഗത്തിന്റെ  തീയതി അന്വേഷിച്ചെങ്കിലും ഈ മാസം തന്നെയുണ്ടാകും എന്ന ഒരു ഒഴുക്കന്‍ മറുപടി മാത്രമാണ് എനിക്ക് ലഭിച്ചത്. നിയമപ്രകാരം ഏഴ് ദിവസം മുന്‍പ് വാര്‍ഡിലെ എല്ലാ വീടുകളിലും യോഗ അറിയിപ്പ് നല്‍കി ഒപ്പിട്ട് വാങ്ങേണ്ടതാണ്.  വാര്‍ഡ്‌ സഭാ യോഗം സംബന്ധിച്ച അറിയിപ്പ് പൊതുജനങ്ങളെ അറിയിക്കുന്നതില്‍  കൌണ്‍സിലര്‍ അങ്ങേയറ്റം വീഴ്ച വരുത്തി.

6.  വാര്‍ഡ്‌ സഭ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ എഴുതി  തയ്യാറാക്കിയ ഒരു ചോദ്യാവലി ബഹു: കോര്‍ഡിനേറ്റര്‍ അമ്പിളിക്ക് സമര്‍പ്പിച്ചിരുന്നു.  യോഗാവസാനം ഞാന്‍ ആവശ്യപ്പെട്ടിട്ടും എന്റെ ചോദ്യങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്ന് മാത്രമല്ല  അങ്ങനെ മറുപടി കൊടുക്കേണ്ട ഒരു കാര്യമില്ല  എന്ന് അദ്ധ്യക്ഷന്‍ സജീഷ് പി തമ്പി  വ്യക്തമാക്കുകയും ചെയ്തു.   കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പ്രകാരം  ചോദ്യം  ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള അംഗത്തിന്റെ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്.

7.  ടി  വാര്‍ഡ്‌ സഭയിലെടുത്ത തീരുമാനങ്ങള്‍  മിനിട്സ് ബുക്കില്‍ എഴുതി ചേര്‍ത്ത ശേഷം  അതിന്റെ താഴെ എന്റെ ഒപ്പും ഇടണമെന്നും ഞാന്‍ ആവശ്യപ്പെട്ടു.   എന്നാല്‍  എന്റെ ഈ അവകാശവും  അധ്യക്ഷന്‍ സജീഷ് തമ്പി നിഷേധിച്ചു.  കൌണ്‍സിലര്‍ക്കും കോര്‍ഡിനേറ്റര്‍ക്കും മാത്രമേ  അതിനവകാശമുള്ളൂ എന്നായിരുന്നൂ ശ്രീ തമ്പിയുടെ കണ്ടെത്തല്‍.   എടുത്ത തീരുമാനങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനിട്സ് ബുക്കില്‍ എഴുതിയിട്ടുണ്ടായിരുന്നില്ല.  വെറും വെള്ള പേപ്പറില്‍ എഴുതിയാണ് വായിച്ചത്.  യഥാസമയം തീരുമാനങ്ങള്‍  മിനിട്സ് ബുക്കില്‍ രേഖപ്പെടുത്താതിരുന്നതും  അതില്‍ ഒപ്പിടാന്‍ എന്നെ അനുവദിക്കാതിരുന്നതും  വാര്‍ഡ്‌ സഭാ തീരുമാനങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനു വേണ്ടിയായിരുന്നു എന്നാണു ഊഹിക്കേണ്ടത്.

8.  യോഗം നടന്ന അംഗന്‍വാടിയുടെ ചെറിയ ഹാളില്‍ എഴുപതോളം കസേരകള്‍ മാത്രമേ  ഇടാന്‍ സൗകര്യം ഉണ്ടായിരുന്നുള്ളൂ.  കസേര ലഭ്യമാകാത്തതിനാല്‍  കുറച്ച്  പേര്‍ നില്‍ക്കുകയും ചെയ്തു.  ക്വാറം തികയാന 210 പേര്‍ വേണമെന്നിരിക്കെ നൂറു പേര്‍ക്ക് പോലും ഇരിക്കാന്‍ സ്ഥലമില്ലാത്ത ഒരിടം  വാര്‍ഡ്‌ സഭയ്ക്കായി  തിരഞ്ഞെടുത്തത്  പോലും വാര്‍ഡ്‌ സഭ അട്ടിമറിക്കുവാന്‍ വേണ്ടിയാണ്.  ടി ഹാളില്‍ ആകെ ഒരൊറ്റ ഫാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  വേനലിലെ കടുത്ത ഉഷ്ണം മൂലം കഠിനമായി വിയര്‍ത്ത ചിലര്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയതും ശ്രദ്ധേയമാണ്.

9. യാതൊരുവിധ ദിശാബോധവുമില്ലാത്ത രീതിയില്‍ ആണ്   യോഗം നടന്നത്.  മൈക്ക് ഇല്ലാതിരുന്നതിനാല്‍  ചര്‍ച്ച മിക്കപ്പോഴും ബഹളത്തില്‍ മുങ്ങിപ്പോയി.  പ്രദേശത്ത് നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുള്ള  തുകയെ കുറിച്ചോ പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങള്‍  സംബന്ധിച്ചോ  യാതൊരുവിധ  അറിവും ബഹു കൌണ്‍സിലര്‍ക്ക് ഉണ്ടായിരുന്നില്ല.  യാതൊരുവിധ കണക്കുകളോ റിപ്പോര്‍ട്ടുകളോ വാര്‍ഡ്‌ സഭയില്‍ അവതരിപ്പിക്കുകയോ യാതൊരുവിധ  രേഖകളോ  സഭയില്‍ വിതരണം ചെയ്യുകയോ ഉണ്ടായില്ല.  ടി പ്രദേശത്ത് നടപ്പിലാക്കിയതോ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ മരാമത്ത് പ്രവൃത്തികളുടെ  വിശദാംശങ്ങള്‍ വിതരണം ചെയ്തിട്ടില്ല.  വിവിധതരം ക്ഷേമ സഹായങ്ങളുമായി ബന്ധപ്പെട്ട യാതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.   ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഉണ്ടായിട്ടില്ല.  യാതൊരുവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സഭയില്‍ അവതരിപ്പിച്ചിട്ടില്ല   സോഷ്യല്‍ ഓഡിറ്റിംഗ് ടീമിനെ തിരഞ്ഞെടുത്തിട്ടില്ല.  മുന്‍ വാര്‍ഡ്‌ സഭയികളിലെടുത്ത  തീരുമാനങ്ങളില്‍  നടപ്പിലാക്കാത്തവയുടെ  കാരണം സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല.  വാര്‍ഡ്‌ തല സംഘാടക സമിതിയെ പറ്റി യാതൊരുവിധ പരാമര്‍ശവും യോഗത്തില്‍ ഉണ്ടായില്ല.

     ടി പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ ആക്ഷേപങ്ങളും തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കുവാന്‍ ഞാന്‍ തയ്യാറാണ്.  എന്റെ ആരോപണങ്ങള്‍ അന്വേഷിച്ച് ശരിയെന്നു ബോധ്യപ്പെടുന്ന പക്ഷം , തെറ്റായ രീതിയില്‍ നടന്ന ടി വാര്‍ഡ്‌ സഭായോഗം റദ്ദാക്കണമെന്നും  നിയമ ലംഘനത്തിന് കൂട്ട് നിന്ന  കൌണ്‍സിലര്‍ ശ്രീമതി ശുഭ സന്തോഷ്‌,  നഗരസഭ ഉദ്യോഗസ്ഥ അമ്പിളി എന്നിവര്‍ക്കെതിരെ നിയമപരമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  അതോടൊപ്പം, ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.  കൂടാതെ,  വാര്‍ഡ്‌ സഭായോഗത്തില്‍ എതിരഭിപ്രായം പറയുന്നവരെ കൂട്ടമായി ആക്രമിക്കുന്ന ദുഷ്പ്രവണത ഒഴിവാക്കണമെന്നും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷ ഒരുക്കണമെന്നും  അഭ്യര്‍ത്ഥിക്കുന്നു.  ഭാവിയിലെ വാര്‍ഡ്‌ സഭാ യോഗങ്ങളില്‍ വെച്ചോ ഇത്തരമൊരു പരാതി നല്‍കിയതിന്റെ പേരിലോ  എനിക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റമോ മറ്റ് ശാരീരികമായോ ആക്രമണങ്ങളോ ഉണ്ടാകുന്ന പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബഹു: കൌണ്‍സിലര്‍ക്കും അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ക്കും മാത്രമായിരിക്കും എന്നും ഇതിനാല്‍ അറിയിക്കുന്നു.

കോട്ടയം                                                   വിശ്വസ്തതയോടെ
03-Mar-2016                                                                                         
                                                                                                              മഹേഷ്‌ വിജയന്‍
 Copy to:

1)     A.P.M. Mohammed Hanish IAS 
    Secretary LSG (Urban)
    Govt. Secretariat, Thiruvananthapuram-695001

കൈപ്പറ്റ്‌ രസീതിന്റെ പകര്‍പ്പ്:



Comments

Popular posts from this blog

ബിനാമി പേരുകൾ ഉപയോഗിച്ച്, ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തത് സംബന്ധിച്ച പരാതി.

               From                                      Mahesh Vijayan                                      Attuvayil House                                     SH Mount P.O., Kottayam - 686006                                     Email: i.mahesh.vijayan@gm...

Private complaint against public servant u/s 198 of BNS

RD O ഉത്തരവ് നടപ്പാക്കാത്ത മീനച്ചിൽ LR തഹസീൽദാർക്കെതിരേ ഫയൽ ചെയ്ത ക്രിമിനൽ കേസ്.   BEFORE THE JUDICIAL FIRST CLASS MAGISTRATE COURT, PALA Crl.M.P No. Of 2025 Petitioner: Shan K.J., aged 41 S/o Joshy, Kadambuthara House, Perumbaikad Village, S.H. Mount P.O.Kottayam – 686006. Respondent: Smt. Seema Joseph, Aged 53 D/o Joseph, W/o Jojo Abraham, House number 2/1, Njayarkulam House, Teekoy Post, Meenachil Taluk, Kottayam.  (Presently serving as Tahsildar (LR), Meenachil Taluk, Kottayam - 686575) PRIVATE COMPLAINT FILED UNDER SECTION 210 OF THE BHARATIYA NAGARIK SURAKSHA SANHITA, 2023, FOR AN OFFENCE PUNISHABLE UNDER SECTION 198 OF THE BHARATIYA NYAYA SANHITA, 2023 1.The complainant respectfully submits this private complaint against the respondent, a public servant who, in a flagrant abuse of her official position as Tahsildar (LR), Meenachil Taluk, has deliberately and with malafide intent disobeyed a binding quasi-judicial order from the Revenue Divisional Officer, Pala, knowingl...

വീണ്ടും വാഴക്കുലക്കേസ്